Sunday, June 10, 2018

വിശുദ്ധ ഗ്രന്ഥം വായിക്കുക

നിരക്ഷരനായ പ്രവാചകന്‍ സാധിച്ചെടുത്ത ഉദാത്തമായ സാമൂഹ്യ വിപ്‌ളവത്തിന്റെ സമാനതകളില്ലാത്ത ചരിത്ര സത്യത്തിന്‌ നിതാനമായത് വിശുദ്ധ ഖുര്‍‌ആന്‍ ആയിരുന്നു.ജീവല്‍ സ്‌പര്‍‌ശിയായ ദിവ്യവചനങ്ങളാല്‍ സമ്പന്നമായ ഈ വേദത്തിന്റെ ഭാഷയും ഭാഷ്യവും നിരാകരിക്കാനാകാത്തവിധം സജീവമാണ്‌.അടുക്കള കാര്യം മുതല്‍ അന്താരാഷ്‌ട്ര വിചാരം വരെ പ്രതിപാദിച്ചു കൊണ്ടിരിക്കുന്ന ഖുര്‍‌ആന്‍ നടത്തിയ വെല്ലുവിളിയിലൂടെ ഈ ഗ്രന്ഥത്തിന്റെ ദൈവീകതയെയാണ്‌ കാലത്തിനു മുമ്പില്‍ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നത്.ആറാം നൂറ്റാണ്ടില്‍ വായനാ സമൂഹം പിറന്നു വീഴുന്നതിന്റെ ചരിത്ര പശ്ചാത്തലത്തെ തൊട്ടുണര്‍ത്തിയ പ്രഖ്യാപനവും പ്രഘോഷണവും നടത്തിയത് വിശുദ്ധ വചന സുധയുടെ പ്രഥമ സൂക്തമായിരുന്നു.സക്കീര്‍ ഹുസ്സൈന്‍ തുവ്വൂര്‍ പറഞ്ഞു.

ഖത്തര്‍ ഖൈരിയ്യയും എഫ്‌.സി.സിയുമായി സഹകരിച്ച്‌ ഡയലോഗ്‌ സെന്റര്‍ സം‌ഘടിപ്പിച്ച ഖുര്‍‌ആന്‍ വാട്ട്‌സാപ്പ്‌ പ്രശ്‌നോത്തരി സമാപന സം‌ഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു കുവൈറ്റ്‌ കെ.ഐ.ജി പ്രസിഡണ്ട്‌ സക്കീര്‍ ഹുസ്സൈന്‍.ചിട്ടപ്പെടുത്തിയ ചില അനുഷ്‌ഠാനമുറകളും തന്ത്ര മന്ത്രങ്ങളും പഠിപ്പിക്കുന്ന കേവല ആത്മിയതയെയല്ല.ചുവടൊപ്പിച്ച് മുന്നേറേണ്ട ദൈനം ദിന ജീവിത വ്യവഹാരങ്ങള്‍‌ക്ക്‌ വെളിച്ചവും തെളിച്ചവും നല്‍‌കുകയാണ്‌ ഖുര്‍‌ആന്‍.മുന്‍ വിധിയില്ലാതെ ഈ വേദ ഗ്രന്ഥത്തെ പഠന മനനങ്ങള്‍‌ക്ക്‌ വിധേയമാക്കാന്‍ സാക്ഷര സം‌സ്‌കൃത സമൂഹത്തിന്‌ ബാധ്യതയുണ്ട്‌.സക്കീര്‍ ഹുസ്സൈന്‍ വിശദീകരിച്ചു.

വിശുദ്ധ ഖുര്‍‌ആന്‍ മനുഷ്യ സമൂഹത്തിന്റെ പൊതു സ്വത്താണ്‌.മാനവ കുലത്തിനുള്ള വിളക്കും വെളിച്ചവുമാണ്‌.സം‌ഹാരാത്മകമായ ജീര്‍‌ണ്ണിച്ച ലോകത്ത് സംവാദാത്മകതയുടെ പുഷ്‌കലമായ നാളുകളാണ്‌ നമ്മുടെ വിഭാവന.തലയോട്ടികള്‍ തമ്മിലുള്ള സം‌ഘട്ടനമല്ല.തലച്ചോറുകള്‍ തമ്മിലുള്ള ആശയ വിനിമയത്തെ കുറിച്ചുള്ള സാധ്യതയാണ്‌ നമ്മുടെ സാധന.പ്രഭാഷകര്‍ ഓര്‍‌മ്മപ്പെടുത്തി.

വിശുദ്ധ വേദ ഗ്രന്ഥമായ ഖുര്‍‌ആന്‍ അവതീര്‍‌ണ്ണമായ മാസത്തില്‍ ഖുര്‍‌ആനിനെ കുറിച്ച് സഹോദര സമുദായാം‌ഗങ്ങള്‍ക്ക്‌ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ട ഖുര്‍‌ആന്‍ വാട്‌സാപ്പ്‌ ക്വിസ്സ് പരിപാടിയില്‍ നൂറുകണക്കിന്‌ പേര്‍ റജിസ്റ്റര്‍ ചെയ്‌ത് മത്സരത്തില്‍ പങ്കെടുത്തിരുന്നു.ഡയലോഗ്‌ സെന്ററിന്റെ ദോഹ,റയ്യാന്‍,വക്‌റ,മദീന ഖലീഫ എന്നീ നാല്‌ സോണുകള്‍ വഴിയായിരുന്നു മത്സരാര്‍ഥികള്‍ റജ്സ്റ്റര്‍ ചെയ്യപ്പെട്ടത്.റമദാന്‍ ആദ്യ ദിവസം മുതല്‍ പതിനഞ്ച്‌ ദിവസം മൂന്നു വീതം ചോദ്യങ്ങള്‍ ബ്രോഡ്‌കാസ്റ്റ് ചെയ്‌തുകൊണ്ടായിരുന്നു മത്സരം നടന്നത്.

സോണല്‍ അടിസ്ഥാനത്തില്‍ മത്സരാര്‍‌ഥികളില്‍ നല്‍‌കപ്പെട്ട 45 ചോദ്യങ്ങള്‍‌ക്കും ശരിയുത്തരം നല്‍‌കിയവരെ പ്രത്യേകം പ്രത്യേകം നറുക്കിട്ട്‌ ഒന്നും രണ്ടും മൂന്നും വിജയികളെ പ്രഖ്യാപിച്ചു.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍‌ക്കുള്ള സ്വര്‍‌ണ്ണപ്പതക്കങ്ങളില്‍ ദോഹ സോണില്‍ നിന്നും ഒന്നാം സമ്മാനമായ ഒരു പവന്‍ സ്വര്‍‌ണ്ണപ്പതക്കത്തിന്‌ ശ്രീമതി നിസി അര്‍ഹയായി.രണ്ടാം സ്ഥാനത്തിന്‌ ശ്രീമതി അജിതയും മൂന്നാം സ്ഥാനത്തിന്‌ ശ്രീ അനുമോനും അര്‍ഹരായി.

മദീന ഖലീഫ സോണില്‍ നിന്നും ഒന്നാം സ്ഥാനത്തിന്‌ ശ്രീമതി സ്‌മിത ആദര്‍‌ശ്‌ അര്‍‌ഹയായി.രണ്ടും മൂന്നും സ്ഥാനത്തിന്‌ ശ്രീമതി സ്‌മിത ഷൈന്‍,ശ്രീമതി സ്‌മിത ജയകുമാര്‍ എന്നിവര്‍ അര്‍ഹത നേടി.

റയ്യാന്‍ സോണില്‍ നിന്നും ഒന്നാം സ്ഥാനത്തിന്‌ ശ്രീ നോബിള്‍ അലക്‌സ്‌ അര്‍‌ഹനായി.രണ്ടും മൂന്നും സ്ഥാനത്തിന്‌ ശ്രീ ജില്‍‌സന്‍ ജോസഫ്, ശീമതി ശ്രേയ കൃഷ്‌ണ എന്നിവര്‍ അര്‍ഹത നേടി.

വക്‌റ സോണില്‍ നിന്നും ഒന്നാം സ്ഥാനത്തിന്‌ ശ്രീമതി അശ്വതി അശോക് അര്‍‌ഹയായി.രണ്ടും മൂന്നും സ്ഥാനത്തിന്‌ ശ്രീ ജയകുമാര്‍, ശീമതി ഷര്‍‌ലി വര്‍‌ഗീസ് എന്നിവര്‍ അര്‍ഹത നേടി.

ദോഹ സോണില്‍ നിന്നും 86 പേരും,മദീന ഖലീഫയില്‍ നിന്നും 112 പേരും,റയ്യാന്‍ സോണില്‍ നിന്നും 74 പേരും വക്‌റ സോണില്‍ നിന്നും 166 പേരും ക്വിസ്സ് മത്സരത്തില്‍ പങ്കെടുത്തു.നല്‍‌കപ്പെട്ട 45 ചോദ്യങ്ങള്‍‌ക്കും ശരിയുത്തരം നല്‍‌കിയവരും 41 വരെ ഉത്തരം നല്‍കിയവരും അതിനു താഴെ എത്തിയവരേയും ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന്‌ അര്‍‌ഹത നേടിയവരായി പ്രഖ്യാപിച്ചു.

ദോഹ സോണില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന്‌ യഥാക്രമം 35,27,24 മത്സരാര്‍‌ഥികളും.മദീന ഖലീഫ സോണില്‍ നിന്നും 38,37,37 പേരും,റയ്യാന്‍ സോണില്‍ നിന്നും 21,25,28 പേരും,വക്‌റ സോണില്‍ നിന്നും 64,62,40 പേരും യഥാക്രമം വിജയികളായി.വിജയികള്‍‌ക്കുള്ള ഉപഹാരങ്ങള്‍ അതതു സോണ്‍ കൗണ്ടര്‍ വഴി സോണ്‍ല്‍ കോഡിനേറ്റര്‍ മാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്‌തു.

അല്‍‌ അറബ്‌ സ്‌പോര്‍‌ട്‌സ്‌ ക്ലബ്ബില്‍ സം‌ഘടിപ്പിക്കപ്പെട്ട പരിപാടിയുടെ റജിസ്ട്രേഷന്‍ വൈകീട്ട്‌ 03.30 ന്‌ ആരം‌ഭിച്ചു.04.30 ന്‌ ബാലസം‌ഘത്തിന്റെ പ്രാര്‍‌ഥനയോടെയായിരുന്നു പരിപാടിയുടെ തുടക്കം.

വിജയികളെ പ്രഖ്യാപിച്ച്‌ ഉപഹാരങ്ങള്‍ സമ്മാനിച്ചതിന്‌ ശേഷം മത്സരാര്‍ഥികള്‍‌ക്കുള്ള അവസരത്തില്‍ പലരും മനസ്സ്‌ തുറന്നു സംവദിച്ചു.വിജ്ഞാനത്തിന്റെ ലോകത്തേക്കൊരു വാതായനം തുറന്നു കിട്ടിയ പ്രതീതിയായിരുന്നു എന്നും ഖുര്‍‌ആനിന്റെ മര്‍മ്മവും ധര്‍മ്മവും മനസ്സിലാക്കാനുള്ള പ്രചോദനമായി എന്നും വിലയിരുത്തപ്പെട്ടു.ആദ്യമൊക്കെ വലിയ ആവേശമുണ്ടായിരുന്നില്ലെങ്കിലും പിന്നീട്‌ അഭിനിവേശമായി മാറിയെന്നും ചില ചോദ്യങ്ങള്‍ പോലും ജീവിതത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍‌ക്ക്‌ പ്രേരകമായി എന്നും മത്സരാര്‍‌ഥികള്‍ സദസ്സുമായി പങ്കുവെച്ചു.ഇഫ്‌ത്വാറിന്‌ മുമ്പ്‌ തന്നെ ആദ്യ സെഷന്‍ അവസാനിച്ചു.

സന്ധ്യാ പ്രാര്‍‌ഥനയോടെ എല്ലാവരും അല്‍ഹിത്‌മി ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിലേയ്‌ക്ക്‌ മുഖാമുഖം ഇരുന്ന്‌ നോമ്പു തുറന്നു.ജാതി മത ലിം‌ഗ ഭേദമന്യെ സുമനസ്സക്കളുടെ ഒരു മഹാ സം‌ഗമം.ഒരുത്സവത്തിന്റെ - അതിലുപരി മഹനീയമായ ഒരു ആരാധനയുടെ പൂര്‍‌ണ്ണമായ സൗന്ദര്യം സഹൃദയരെ ആഹ്‌ളാദഭരിതരാക്കി.

പ്രാരം‌ഭ ഇഫ്‌ത്വാറിനു ശേഷം മഗ്‌രിബ്‌ നമസ്‌കാരാനന്തരം വളണ്ടിയര്‍ മാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക കൗണ്ടറുകളിലൂടെ ഭക്ഷണം വിളമ്പി.വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് പരസ്‌പരം കുശലാന്വേഷണവും സ്‌നേഹവും പങ്കുവെച്ച് അതിരറ്റ സന്തോഷത്തോടെയായിരുന്നു സംഗമത്തിന്‌ വിരാമമിട്ടത്.

സി.ഐ.സി പ്രസിഡണ്ട്‌ കെ.സി അബ്‌ദുല്‍ ലത്വീഫ്‌ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന സംഗമത്തില്‍ എഫ്‌.സി.സി ഡയറക്‌ടര്‍ ഹബീബു റഹ്‌മാന്‍ കീഴിശ്ശേരി, സി.ഐ.സി വൈസ്‌ പ്രസിഡണ്ട്‌മാരായ ആര്‍.എസ്‌ അബ്‌ദുല്‍ ജലീല്‍,എം.എസ്‌.എ അബ്‌ദു റസാഖ്‌,വി.ടി ഫൈസല്‍,സി.ഐ.സി ജനറല്‍  സെക്രട്ടറി അബ്‌ദുല്‍ സലാം ഹസ്സന്‍, സോണല്‍ സാരഥികളായ ഇ.എം അസൈനാര്‍, ടി.കെ ഖാസ്സിം,മുഹമ്മദലി ശാന്തപുരം,എം.മുഹമ്മദലി,യൂത്ത് ഫോറം പ്രസിഡണ്ട്‌ ജം‌ഷീദ് ഇബ്രാഹീം,വിമന്‍ ഇന്ത്യ ഖത്തര്‍ പ്രസിഡണ്ട്‌ നഫീസത്ത്‌ ബീവി തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.ഡയലോഗ്‌ സെന്റര്‍ എക്‌സിക്യൂടീവ്‌ ഡയറക്‌ടര്‍ കെ.ടി അബ്‌ദു റഹ്‌മാന്‍ അഹമ്മദ്‌ സ്വാഗതവും സെക്രട്ടറി സലാഹുദ്ദീന്‍ ചേരാവള്ളി നന്ദിയും പ്രകാശിപ്പിച്ചു.

ബഷീര്‍ അഹമ്മദ്‌,കെ.ഷബീര്‍,സാക്കിര്‍ നദ്‌വി,അലികുഞ്ഞ്‌, അബ്‌ദുല്‍ വഹദ്‌, ഫസലു റഹ്‌മാന്‍ കൊടുവള്ളി,അസീസ്‌ മഞ്ഞിയില്‍ ഷിയാസ്‌ കൊട്ടാരം, എന്‍.പി അഷറഫ്‌, അനസ്‌ ജമാല്‍ തുടങ്ങിയവര്‍ ഇഫ്‌ത്വാര്‍ സം‌ഗമത്തിന്‌ നേതൃത്വം നല്‍‌കി.

കോഡിനേറ്റര്‍ സലാഹുദ്ധീൻ ചേരാവള്ളിയുമായി സഹകരിച്ച്‌ പ്രശ്നോത്തരിയെ ആദ്യാന്തം നിയന്ത്രിച്ചത്‌ :- സബക് (ദോഹ),റഷാദ്‌ (മദിന ഖലീഫ),സുമയ്യ (റയ്യാൻ), ഷബീർ (വക്ര) വനിതാ വിഭാഗം കോഡിനേഷന്‍ നസീമ ടീച്ചര്‍ എന്നിവരായിരുന്നു.

ഖത്തറിന്റെ ജീവ കാരുണ്യ മുഖമായ ഖത്തര്‍ ചാരിറ്റിയായിരുന്നു ഡയലോഗ്‌ സെന്റര്‍ സം‌ഘടിപ്പിച്ച പ്രശ്‌നോത്തരി സമാപന സം‌ഗമത്തിന്റെ മുഖ്യ പ്രായോജകര്‍.

Thursday, April 5, 2018

നജ്‌മ നസീറിന്‌ യാത്രയപ്പ്‌ നല്‍‌കുന്നു

ദോഹയുടെ എഴുത്ത്കാരി യാത്രയാകുന്നു.രണ്ട് പതിറ്റാണ്ടിൽ കൂടുതൽ ഖത്തറിൽ സാമൂഹിക സാംസ്‌കാരിക കലാ രംഗങ്ങളില്‍ പ്രവര്‍‌ത്തന നിരതയായി നിറഞ്ഞു നിന്ന നജ്‌മ നസീര്‍ പ്രവാസം മതിയാക്കി നാട്ടില്‍ കൂടൊരുക്കാനൊരുങ്ങുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ വൈവിധ്യങ്ങളായ രചനകളും സാഹിത്യ സാം‌സ്‌കാരിക രം‌ഗങ്ങളും വഴി ഒരു ബൃഹത്തായ സുഹൃത് വലയം സൃഷ്ടിച്ചെടുക്കാന്‍ ശ്രീമതി നജ്‌മ നസീറിന്‌ സാധിച്ചിട്ടുണ്ട്‌.കേച്ചേരിക്കാരിയായ ഈ അനുഗ്രഹീത കലാകാരി 2018 ഏപ്രില്‍ മധ്യത്തോടെ ദോഹയോട്‌ യാത്ര പറയും.

ഐ.സി.ആർ.സി ആർട്ട് വിങിന്റെ തുടക്കം മുതൽ തന്നെ കലാ കുടുംബവുമായി അടുത്ത് പ്രവർത്തിച്ച പ്രിയ കലാകാരിക്ക്‌ ഉചിതമായ യാത്രയയപ്പ്‌ നല്‍‌കാന്‍ തിരുമാനിച്ചതായി ഇഖ്‌ബാല്‍ ചേറ്റുവ അറിയിച്ചു.

ഈ ചടങ്ങ് ഐ.സി.ആർ.സി ആർട്ട് വിങില്‍ മാത്രം ഒതുക്കാതെ ദോഹയിലെ സാമൂഹിക സാംസ്‌കാരിക കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സകല മലയാളി സം‌ഘങ്ങളും സംഘടനകളും വ്യക്തിത്വങ്ങളും ചേർന്ന്‌ തിളക്കമാര്‍‌ന്നതായിരിക്കണമെന്നാണ്‌ ആഗ്രഹിക്കുന്നതെന്ന്‌  ആര്‍‌ട്ട്‌ വിങ് സാരഥി  ഇഖ്‌ബാല്‍ ചേറ്റുവ പറഞ്ഞു.

ഏപ്രില്‍ 8 ഞായറാഴ്ച വൈകീട്ട് കൃത്യം 06.30 ന്,മ‌അമൂറയിലെ പഴയ ഐഡിയൽ ഇന്ത്യൻ സ്‌കൂള്‍ പരിസരത്താണ്‌ പരിപാടി സം‌ഘടിപ്പിക്കുന്നത്.ഈ കലാകാരിക്കുള്ള യാത്രയപ്പ്‌ സഹൃദയരുടെ സാന്നിധ്യം കൊണ്ട്‌ ധന്യമാക്കണമെന്ന്‌ കോഡിനേറ്റര്‍ അഭ്യര്‍‌ഥിച്ചു.

Saturday, December 10, 2016

അവകാശങ്ങള്‍‌ക്ക്‌ വേണ്ടി എഴുന്നേല്‍‌ക്കുക

അവകാശങ്ങള്‍‌ക്ക്‌ വേണ്ടി എഴുന്നേല്‍‌ക്കുക
ഇന്നു ഡിസം‌ബര്‍ 10 മനുഷ്യാവകാശ ദിനം.1948ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തെ തുടര്‍‌ന്ന്‌ 1950 മുതല്‍ ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു വരുന്നു. ഓരോ അവകാശ ദിനവും രേഖപ്പെടുത്തുമ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകമെങ്ങും അരങ്ങേറുന്നു. ഭരണകൂട ഭീകരതയിലും വം‌ശീയ വര്‍‌ഗ്ഗീയ വെറിയുടെ കിരാതമായ മര്‍ദ്ധനമുറയിലും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കുള്ള മുറവിളി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നവ 
അപരന്നു സുഖത്തിനായ് വരേണം.

ശ്രീ നാരായണ ഗുരുവിന്റെ ഈ വരികള്‍ക്ക് വര്‍‌ത്തമാനകാലത്ത്‌ ഏറെ പ്രസക്തിയുണ്ട്‌.മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസം മനുഷ്യനു മറ്റുള്ളവരെ പരിഗണിക്കാന്‍ കഴിയും.മൃഗത്തിനു കഴിയുകയില്ല.ഒരുവേള മൃഗത്തിനു സാധിക്കുന്നത്രപോലും മനുഷ്യനു സാധിക്കുന്നില്ല എന്നതായിരിയ്‌ക്കാം ശരി.അവനവനിസം വ്യക്തികളിലും കുടും‌ബങ്ങളിലും കൂട്ടു കുടും‌ബങ്ങളിലും അയല്‍ കൂട്ടങ്ങളിലും ഗ്രാമങ്ങളിലും പ്രദേശങ്ങളിലും പ്രവിശ്യകളിലും രാജ്യങ്ങളിലും എന്നല്ല രാജ്യാന്തരങ്ങള്‍ വരെ കാട്‌ കയറിയിരിയ്‌ക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പണ്ടു പണ്ടേയുള്ള പല്ലവി പോലും ഇത്തരത്തിലാണ്‌.'ഞങ്ങളുടെ രാജ്യ താല്‍‌പര്യം'.ഈ വന്‍‌ശക്തി ആപ്‌തവാക്യം ലോകമെമ്പാടും തീ തുപ്പിയതിന്റെ ഇരകളാണ്‌ ലോകത്തെ സിം‌ഹ ഭാഗം രാജ്യങ്ങളും.കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ മുതല്‍ മധ്യേഷ്യവരെ കിരാതമായ മനുഷ്യാവകാശ ദ്വംസനങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ ഹൃദയ ഭേദകം തന്നെ.തങ്ങളുടെ രാജ്യത്തിന്റെ ഐശ്വര്യത്തിനു വേണ്ടി ലോകം മുഴുവന്‍ ചുട്ടു ചാമ്പലായാലും വിരോധമില്ലെന്ന ധാര്‍‌ഷ്‌ട്യം കവര്‍ന്നെടുത്ത മനുഷ്യാവകാശ ലം‌ഘനങ്ങള്‍‌ക്ക്‌ കയ്യും കണക്കുമില്ല.രാജ്യ താല്‍‌പര്യം എന്ന കുടുസ്സായ ചിന്തയ്‌ക്ക്‌ പകരം ലോക താല്‍‌പര്യം.മാനവ രാശിയുടെ താല്‍പര്യം എന്ന ഇന്‍‌സാനിയത്തിലേയ്‌ക്ക്‌ ചിന്തകള്‍ തിരിച്ചു വിടാനുള്ള പരിശ്രമങ്ങള്‍‌ക്ക്‌ തിരികൊളുത്താന്‍ ബുദ്ധിയും ബോധവുമുള്ള ജനത പ്രതിജ്ഞബദ്ധരാകണം.

ഭ്രാന്തമായ ദേശിയതയും വം‌ശീയതയും ചുട്ടു ചാമ്പലാക്കിയ ചുടലക്കളമായി മാറിയിരിയ്‌ക്കുന്നു നമ്മുടെ രാജ്യം.വര്‍‌ണ്ണ വിവേചനവും വര്‍‌ഗീയ ചേരിതിരിവുകളും വന്‍മതിലുകളയര്‍‌ത്തിയ ഭീകരാന്തരീക്ഷം കൊണ്ട്‌ ഇരുള്‍മുറ്റിയിരിക്കുന്നു ഈ മഹാരാജ്യം.എങ്കിലും ഈ അന്ധകാരത്തിനൊടുവില്‍ ഒരു സുപ്രഭാതം പ്രതീക്ഷിച്ചു നമുക്ക്‌ പ്രവര്‍‌ത്തിക്കാം.അപരന്റെ അവകാശങ്ങള്‍ക്ക്‌ വേണ്ടി എഴിന്നേല്‍‌ക്കുക എന്ന മനുഷ്യാവകാശ ദിന മുദ്രാവാക്യം സാര്‍ഥകമാകട്ടെ. നമുക്ക്‌ പ്രാര്‍‌ഥിക്കാം.

Wednesday, October 21, 2015

റോഡിലെ കറവ പശുക്കള്‍

ഖത്തറിലെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട്‌കൊണ്ടിരിക്കുന്ന യാത്രാ സൌകര്യങ്ങളില്‍ പ്രമുഖാസ്ഥനത്ത്‌ നില്‍ക്കുന്ന മുവാസലാത്തുമായി ബന്ധപ്പെട്ട ചിലതു വായനക്കാരുമായി പങ്കുവെക്കട്ടെ.ഘട്ടം ഘട്ടമായി യാത്രാ സൌകര്യങ്ങള്‍ എളുപ്പമാക്കുന്നതില്‍ പ്രശംസനീയമായ സേവനം മുവാസലാത്ത്‌ നല്‍കി വരുന്നു എന്നതില്‍ പക്ഷാന്തരമില്ല.അതേ സമയം യാത്രക്കാരുടെ സൌകര്യങ്ങളും ആവശ്യങ്ങളും അവകാശങ്ങളും കൃത്യമായി പഠിക്കുന്നതിലും വിലയിരുത്തുന്നതിലും വേണ്ടത്ര വിജയിച്ചിട്ടില്ല എന്ന്‌ പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

യാത്രക്കാരുമായി അഭിമുഖം നടത്തി മാത്രം ഡോര്‍ തുറക്കുന്ന 'കറവകള്‍' തന്നെയാണ്‌ ഏറ്റവും വലിയ ദുരന്തം .വിലപേശല്‍ രീതിയാണ്‌ മറ്റൊരു ദുരന്തം .യാത്രക്കാരുമായി പെരുമാറാനറിയത്തവരാണ്‌ ബഹു ഭൂരിപക്ഷം പേരും .ഇങ്ങനെ എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ പലതുമുണ്ട്‌.ഒരേനിറമുള്ള കുറേ വണ്ടികള്‍ അതില്‍ ആര്‍ക്കാനും വേണ്ടി കണ്ഡ കൌപീനം  കെട്ടിയ ഡ്രൈവര്‍മാര്‍ .ഇതനപ്പുറം ഒരു രാജ്യത്തെ അംഗീകൃത ടാക്‌സിയില്‍ കയറിയ ഒരു സുഖവും അനുഭവവും ബഹുഭൂരിപക്ഷം കറവയില്‍ നിന്നും  യാത്രക്കാരനു ലഭിക്കുന്നില്ല.പലപ്പോഴും യാത്രക്കാരന്റെ ലക്ഷ്യ സ്ഥാനവും ചാര്‍ജും നിശ്ചയിച്ചുറപ്പിക്കേണ്ട ഗതികേടിനു ഒരറുതിയും വന്നിട്ടില്ല.

കറവകളുടെ സേവന വേതന വ്യവസ്ഥകള്‍ പോലും ഏകീകൃതമല്ലെന്നാണ്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു വസ്‌തുത.അധികാരികളില്‍ നിന്നും തങ്ങള്‍ക്ക്‌ ലഭിക്കുന്ന സേവന വേതന സമീപനങ്ങളുടെ പ്രതിഫലനങ്ങളാണ്‌ യാത്രക്കാര്‍ അനുഭവിക്കേണ്ടി വരുന്നതെന്നു ആരെങ്കിലും സംശയിച്ചാല്‍ നിഷേധിക്കാനാകില്ല.

ഇനിയുള്ളത്‌ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടോടുന്ന ആഢംബരവും അല്ലാത്തതുമായ കെങ്കേമന്‍ ബസ്സുകളാണ്‌.പല സ്‌റ്റോപ്പുകളിലും ഒന്നിലേറെ ബസ്സുകള്‍ ഒരേ സമയം ​വന്നു നില്‍ക്കും . ലക്ഷ്യ സ്ഥാനത്തെത്തി തിരിച്ചു വരിക എന്നതിനപ്പുറം ഒരു വിചാരവുമില്ലാത്ത ഡ്രൈവര്‍മാര്‍ പലപ്പോഴും യാത്രക്കാരെ പെരുവഴിയില്‍ ഉപേക്ഷിച്ചു പോകുന്ന കാഴ്‌ച നിത്യ സംഭവമാണ്‌.ചില ഭാഗ്യവാന്മാര്‍ക്ക്‌ യാത്ര തരപ്പെടും ഇത്ര തന്നെ.

രാജ വീഥികളുടെ അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട്‌ നിര്‍‌ത്തലാക്കിയ സ്റ്റോപ്പുകള്‍ പലതും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.അതില്‍ എടുത്തു പറയാവുന്ന ഉദാഹരണം ഉദ്ധരിച്ചു കൊണ്ട്‌ ഈ കുറിപ്പിനു വിരാമമിടാം.

സല്‍വ റോഡില്‍ ജൈദ പാലത്തിനടുത്തുള്ള ഒരു ബസ്‌റ്റോപ്പ്‌ കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ്‌ മിഡ്‌മാക് റൌണ്ടിനു ശേഷം മാത്രമാണ്‌.റമദ സിഗ്നല്‍ കഴിഞ്ഞുടന്‍ അപൂര്‍വം ചില സുമനസ്സുക്കളായ ഡ്രൈവര്‍മാര്‍ ഔദാര്യം കാണിക്കുന്നു എന്നത്‌ മാത്രമാണ്‌ ഇതിന്നൊരപവാദം. അതുപോലെ തിരിച്ച്‌ ദോഹക്കുള്ള യാത്രക്കാര്‍ക്ക്‌ മിഡ്‌മാകിന്റെ തൊട്ടു മുമ്പുള്ള സ്റ്റോപ്പിനു ശേഷം ഹോം സെന്റര്‍ എത്തും വരെ ഒരു സ്റ്റോപ്പും അനുവദിക്കപ്പെട്ടിട്ടില്ല.ഈ പരിധിയില്‍ ആദ്യമുണ്ടായിരുന്ന നാലുസ്റ്റോപ്പുകളില്‍ ഒന്നെങ്കിലും അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചു കാണുന്നുമില്ല.മുവാസലാത്ത്‌ ജന സേവനത്തിന്റെ പാതയില്‍ ഇനിയും കുറേ ആഢംബര വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നു മാധ്യമങ്ങള്‍ പറയുന്നു.രാജവിഥികള്‍‌ക്കലങ്കാരമായി ആധുനിക വാഹന സൗധങ്ങള്‍....
മാധ്യമം.

Monday, December 15, 2014

മനം മാറ്റം തടയാന്‍ നിയമത്തിനാകുമോ?

മതം ഒരു കൂട്ടര്‍ക്ക് കറുപ്പായിരുന്നു. മറ്റൊരു കൂട്ടര്‍ക്ക് അത് മദപ്പാടും. കറുപ്പിന്റെ വക്താക്കള്‍ കുറേയൊക്കെ കൂറുമാറിയിട്ടുണ്ടെങ്കിലും  കലിയടങ്ങിയതായി നിരീക്ഷിക്കാനാകില്ല. മദപ്പാടുകാര്‍ പുതിയ മസ്തകങ്ങളില്‍ മദപ്പാടുകള്‍ തീര്‍ക്കുന്ന വേലകളില്‍ സജീവരാണ്. ഒരു വ്യക്തിയുടെ വിശ്വാസത്തേയൊ വിശ്വാസ രാഹിത്യത്തേയൊ നിയമ നിര്‍മ്മാണം കൊണ്ട് തടയിടാമെന്ന വ്യാമോഹത്തേക്കാള്‍ വിഡ്ഡിത്തം  ലോകത്തുണ്ടാകുമോ? വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ വിഹരിക്കുന്നവര്‍ക്കറിയുമോ ലോകമെമ്പാടും ഇന്ത്യയിലും മനം മാറുന്നവരുടെ കണക്ക്. മനം മാറ്റം തടയാന്‍ ലോകത്ത് ഏതെങ്കിലും ശക്തിയ്ക്ക് കഴിയുമോ? മതം മാറ്റം നിയമം മൂലം നിരോധിക്കാനുള്ള നിയമ നിര്‍മ്മാണോലോചനയെക്കുറിച്ച് സല്‍മ പി എം പ്രതികരിച്ചതിങ്ങനെ: 

'മതം മാറ്റാന്‍' ക്രിസ്ത്യാനിക്കോ, മുസ്‌ലിമിനോ, ആര്‍ എസ് എസ്സിനോ അവകാശമില്ല എന്നാല്‍ മതം മാറാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. വ്യക്തിയുടെ മതം മാറാനുള്ള അവകാശത്തെ നിയമം മൂലം നിരോധിക്കണം എന്നവകാശപ്പെടുന്നവര്‍ നിര്‍ബന്ധ മത പരിവര്‍ത്തനം നടത്തുന്നതോ!

.........................................................

ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നത് ഏറെ പ്രസിദ്ധമായ പഴമൊഴിയാണ്. ഇതുപോലെത്തന്നെ പ്രാധാന്യമുള്ള മറ്റൊരു ചൊല്ലുണ്ട് പക്ഷെ ഇതത്ര പ്രസിദ്ധമല്ല. ഒരു പ്രദേശത്ത് അധിവസിക്കുന്നവര്‍ക്ക് അര്‍ഹനായ ഒരു അധികാരിയായിരിക്കും അവിടെ വാഴിക്കപ്പെടുന്നത് എന്നത്രെ ഈ പഴമൊഴി. അഥവ രാജ്യത്ത് ഇന്ന് അധികാരത്തിലിരിക്കുന്ന പ്രഭു ആരായിരുന്നാലും പ്രജകള്‍  അതിന്നര്‍ഹരാണെന്നതത്രെ പച്ചയായ പരമാര്‍ഥം. ഒരു സമൂഹത്തിന്റേയും അവസ്ഥ മാന്ത്രികമായി മാറ്റപ്പെടുകയില്ല. അവര്‍ മാറ്റത്തിന് തയാറാകാത്തിടത്തോളം എന്ന അധ്യാപനവും ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്. 

ഭാരതമെന്ന മഹാരാജ്യത്തിന്റെ രാഷ്ട്ര ശില്‍പിയുടെ ഘാതകര്‍ രാജ്യം വാഴുന്ന വ്യവസ്ഥയിലേയ്ക്ക് രാജ്യത്തിന്റെ അവസ്ഥയെ എത്തിക്കാന്‍ ഒരു സംഘം നടത്തിയ ശ്രമങ്ങള്‍ പൂര്‍ണ്ണ വിജയം വരിക്കാനുണ്ടായ കാരണങ്ങള്‍ ഓരോ ഭാരതീയന്റേയും ദുരവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. മഹാത്മാ ഗാന്ധിജിയുടെ ഘാതകന്‍ രാജ്യ സ്‌നേഹിയാണെന്ന് അധികാരികള്‍ പറയുമ്പോള്‍ ഭാരതീയര്‍ എത്ര നിസ്സഹായരാണ്. ഇതിനപ്പുറവും പ്രതീക്ഷിക്കാമെന്നാണ് രാജു സുരേന്ദ്രന്‍  പറയുന്നത്.

മഹാത്മാവ് ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെ രാജ്യ സ്‌നേഹിയെന്ന് ബിജെപി എം പി. ഇപ്പോളിത്രയല്ലേ പറഞ്ഞുളളൂവെന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം. ഇനി ഗോഡ്‌സെയെ രാഷ്ട്രപിതാവാക്കണം എന്ന അവകാശവാദവുമായി നാളെ ആരെങ്കിലും വന്നില്ലെങ്കിലേ അതിശയമുളളൂ.

.....................................

ഗ്രാമീണതയുടെ ചേരുവകളില്‍ കണ്ണീരും പുഞ്ചിരിയുമായി കത്തും കത്തു പെട്ടിയും തപാല്‍കാരനും ശിപായിയും പഴമയുടെ ഓര്‍മ്മകളില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ത്തമാനത്തിനപ്പുറമുള്ള മാനങ്ങള്‍ കുത്തിക്കുറികള്‍ക്കുണ്ട്. ആശയ വിനിമയത്തിന്റെ ഏറ്റവും വൈകാരികമായ തലം എഴുത്തിടപാടുകളില്‍ നിര്‍ലീനമത്രെ. വാമൊഴിയെ വരമൊഴിയാക്കുന്നതില്‍ തപാല്‍ സംവിധാനം വഹിച്ച പങ്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് സി കേശവനുണ്ണി 

അകലപ്പെട്ടും ഒറ്റപ്പെട്ടും തുരുത്തുകളായിനിന്നിരുന്ന ഇന്ത്യയിലെ ആയിരകണക്കിന് ഗ്രാമീണ മനസ്സുകളില്‍ ആദ്യം ലഡ്ഡു പൊട്ടിച്ചിരിക്കുക നമ്മുടെ തപാല്‍ സംരഭമായിരിക്കണം. എപ്പോഴെങ്കിലും അന്വേഷിച്ചു വരാന്‍ സാധ്യതയുള്ള ഒരു കാര്‍ഡിനെങ്കിലും വഴി തെറ്റാതിരിക്കാന്‍ സ്വന്തമായ ഒരു മേല്‍വിലാസം  വേണമെന്ന വിചാരം ഉണ്ടാക്കിയതും അവരുതന്നെ എന്നും വിശ്വസിക്കം. 
ഭാഷയുടെ വരമൊഴി ജനകീയമാവുന്നതിനും തപാല്‍ സംവിധാനം അതിന്റെതായ പങ്കു വഹിച്ചിട്ടുണ്ട്. ഒരു കത്ത് വായിക്കാനെങ്കിലും പഠിക്കണം എന്നായിരുന്നു ഭാഷാവിപ്ലവത്തിന്റെ ആദ്യത്തെ മുദ്രാവാക്യം. സ്വന്തം സര്‍ഗാത്മകസാധ്യതകളെ സ്വയം പരീക്ഷിക്കാന്‍ നിരക്ഷരര്‍ പോലും ശ്രമിച്ചിരിക്കുക സ്വന്തമായി കത്തെഴുതാന്‍ തുടങ്ങുന്നതിത്തിലൂടെയാണ്. 
വര്‍ത്തമാനം അസുരപ്രകൃതത്തിന്റെ ദ്രുതതാളമാണ്. സംസ്‌ക്കാരത്തെയല്ല വികാരത്തെയാണ് പലപ്പോഴും അതാശ്രയിക്കുക. എന്നാല്‍ എഴുത്തില്‍ മനസ്സിന്റൊ സംയനവും വിവേകവും പ്രതിഫലിക്കും. പറഞ്ഞുവന്നത് സഹൃദയങ്ങള്‍ എഴുത്തുകളിലൂടെ ഉറപ്പിച്ചുനോക്കു അതിനു സൌരഭ്യം കുടുതലായിരിക്കും. നമുക്ക് കത്തുകള്‍ എഴുതി തുടങ്ങാം.

ഇസ്‌ലാം ഓണ്‍ലൈവിന്‌ വേണ്ടി

Sunday, December 14, 2014

സ്വതന്ത്ര നിരീക്ഷണങ്ങള്‍ 


1992 ഡിസംബര്‍ 6 ജനാധിപത്യ ഇന്ത്യയുടെ കറുത്ത ദിനമായിരുന്നു.ഭൂരിപക്ഷ സമുദായത്തിലെ ഫാഷിസ്റ്റു പരിവാരങ്ങള്‍ക്ക്‌ മുന്നില്‍ ന്യൂനപക്ഷത്തെ കൈകൂപ്പിച്ച്‌ നിര്‍ത്താന്‍ തക്ക ഊര്‍ജം പൂര്‍ണ്ണമായും ലഭിച്ച ദിവസം .ഇന്ത്യന്‍ ദേശീതയുടെ കുലപതികളും വിധ്വംസക സംഘങ്ങളിലെ കൊലവിളിക്കാരും അണിയറയില്‍ ഒരുക്കിയ നാടകം അരങ്ങു തകര്‍ത്തദിവസം .ന്യൂന പക്ഷ സമൂഹം അക്ഷരാര്‍ഥത്തില്‍ അരക്ഷിതരായ ദിവസം .ഈ നെറികേടിന്റെ പ്രായോജകരും ,സംവിധായകരും ,അഭിനേതാക്കാളും ,പ്രേക്ഷകരും ആരൊക്കെയെന്നതു മറയില്ലാത്തവിധം വ്യക്തമായിരുന്നു.ഈ സത്യം തുറന്നു പറയാന്‍ ശ്രമിച്ചവരെ ഭീകരവാദ മുദ്രചാര്‍ത്തി കാരാഗ്രഹത്തിലടക്കുന്ന ഹീന തന്ത്രത്തിനും ജനാധിപത്യ ഇന്ത്യ സാക്ഷിയായി.ഭരണകൂട ഭീകരതയുടെ തേരോട്ടമായിരുന്നു ശേഷം അരങ്ങേറിയതെല്ലാം .അധികാരികളുടെ ഈ 'കള്ളനും പോലീസും കളി' അവസാനിപ്പിക്കാനുള്ള രാഷ്‌ട്രീയ കാലാവസ്ഥ സംജാതമാകാത്തിടത്തോളം ജനാധിപത്യ പ്രക്രിയ പൂര്‍ണ്ണമാകുമെന്ന്‌ ഒരുദേശ സ്‌നേഹിക്ക്‌ വിശ്വസിക്കാന്‍ സാധ്യമല്ല .
......................
ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്‌തകത്തിന്നെതിരെ അക്ഷരവിരോധികളുടെ അക്രോശം സൈബര്‍ലോകത്തും പ്രകടമായിരുന്നു.

മതമാഫിയകളുടെ മാന്ത്രികലോകത്തെ കുതന്ത്രങ്ങള്‍ക്കെതിരെ ശബ്‌ദിക്കാന്‍ രാഷ്‌ട്രീയക്കാര്‍ക്ക്‌ ഭയമാണ്‌.സാംസ്‌കാരിക നായകന്മാര്‍ക്കും .പ്രസാധകന്റെ വീട്‌ സംഘ്‌ പരിവാരങ്ങളാല്‍ അക്രമിക്കപ്പെട്ടു.മര്‍ദനങ്ങള്‍ക്കിരയായ ഒരു സന്ന്യാസി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

എന്നിട്ടും അധാര്‍മികതയുടെ കോട്ടകൊത്തളങ്ങള്‍ക്കു മുന്നില്‍ അടിപതറി നില്‍ക്കുകയാണ്‌ അധികാരികളും പാദസേവകരും . 

നന്മക്കെതിരെ കുബുദ്ധികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ശബ്‌ദിച്ചാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ധ്വജവാഹകരാകുകയും തിന്മക്കെതിരെയുള്ള വെളിപ്പെടുത്തലുകളില്‍ അസഹിഷ്‌ണുക്കാളായ ദുശ്ശക്തികള്‍ നടത്തുന്ന ഉറഞ്ഞാട്ടത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന പുരോഗമന പക്ഷക്കാര്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്‌ അപമാനമത്രെ. 
......................

സമസ്തകളുടെ സമസ്‌ത മേഖലയില്‍ നിന്നും ഏറെ വിമര്‍ശന ശരങ്ങളാണ്‌ പുതുതായി പിറവിയെടുത്ത ഒരു രാഷ്‌ട്രീയ സംവിധാനത്തിന്റെ മേല്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്നത്‌.കുത്തുവാക്കുകളും പരിഹാസച്ചുവയുള്ള പോസ്റ്റുകളും ഭീകര തിവ്രവാദാരോപണങ്ങളും മുറയ്‌ക്ക്‌ നടത്തിക്കൊണ്ടിരിക്കുന്നു.

ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ രാഷ്‌ട്രീയമുണ്ടെന്നായിരുന്നു പണ്ടുകാലങ്ങളിലെ ആരോപണം .രാഷ്‌ട്രീയമില്ലാത്തവര്‍ രാഷ്‌ട്രീയത്തിലിറങ്ങിയെന്നപോലെയാണ്‌ പുതിയ ആരോപണ ശരങ്ങള്‍ . 

സമസ്തയുടെ നേതൃ നിരയിലുള്ളവരില്‍ പ്രമുഖരുടെ ഹരിത രാഷ്‌ട്രീയം പകല്‍ പോലെ വെളിപ്പെടുത്തുകയും വെളിപാടുകള്‍ വിളംബരം നടത്തുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. സമസ്‌ത ഭാരതീയ വിഭാകമാകട്ടെ അധികാര രാഷ്‌ട്രീയച്ചരുവില്‍ വിരിയെച്ചെടുക്കാനുള്ളതെല്ലാം സൂക്ഷിപ്പു കേന്ദ്രങ്ങളില്‍ ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു.ഏതു രാഷ്‌ട്രീയ കാലാവസ്ഥയിലും തങ്ങളുടെ കുഞ്ഞുങ്ങള്‍ വിരിഞ്ഞുവരുമെന്നുറപ്പാക്കി തലപ്പാവും മുറുക്കി ശംഖുനാദവും മുഴക്കി ദിവാസ്വപ്‌നരഥത്തില്‍ സസുഖം വാഴുന്നു.എന്നിട്ടും ഈ വിടുവായിത്തം ജനങ്ങള്‍ മനസ്സിലാക്കുകയില്ലന്നാണോ ഇവരുടെയൊക്കെ വിചാരം.
......................

തെരഞ്ഞെടുപ്പ്‌ ബഹളങ്ങള്‍ കെട്ടടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.വോട്ടു പിടുത്തവുമായി ബന്ധപ്പെട്ട്‌ സ്ഥാനാര്‍ഥികള്‍ ജാതിമതഭേദമേന്യ ദര്‍ഗകളും മന്ദിരങ്ങളും സന്ദര്‍ശിക്കുന്നതും പ്രാര്‍ഥിക്കുന്നതും ഒക്കെ ഒട്ടേറെ ലൈക്കുകളുടെ അകമ്പടിയുമായി ഒഴുകി നടക്കുന്നു.ബഹുദൈവാരാധനയ്‌ക്കും ആരാധകര്‍ക്കും ഒരേമുഖമെന്നു ചുരുക്കം . 

ഒരു ശക്തിയെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സംസ്‌കാരം മനുഷ്യ സഹജമാണ്‌. വ്യക്തമായ ശിക്ഷണങ്ങളുടെ അഭാവത്തില്‍ എല്ലാ അത്ഭുതങ്ങളേയും ആദരിക്കാനും ഒരുവേള ആരാധിക്കാനും തുടങ്ങുമ്പോഴാണ്‌ സംസ്‌കാരം നഷ്‌ടപ്പെടുന്നത്‌.