Friday, March 8, 2019

മനുഷ്യത്വം ദര്‍‌ശനവും പ്രായോഗികതയും

ദോഹ:പരക്ഷേമ തല്‍‌പരതയില്ലാത്തവന്‍ ശാന്തിയുടേയും സമാധാനത്തിന്റേയും ദിവ്യ ദര്‍‌ശനത്തില്‍ ഇടമില്ലാത്തവനാണെന്ന വിശുദ്ധ സൂക്തങ്ങള്‍ വിസ്‌മരിക്കപ്പെട്ട കെട്ട കാലം.ദിവ്യ വേദങ്ങളില്‍ ഹൃദ്യമായി മുഴങ്ങുന്ന ഈ മാനുഷിക മന്ത്രത്തെ പരിഗണിക്കാതെ പോയതിന്റെ തിക്ത ഫലം അനുഭവിക്കാന്‍ നിര്‍‌ബന്ധിതരായ വര്‍‌ത്തമാന ലോകരും ലോകവും. ഇവിടെ വിശ്വാസികളും അവിശ്വാസികളും ഒരു പോലെ വിലപിക്കുന്ന കാഴ്‌ച അതി ദയനീയം.മനുഷ്യത്വം ദര്‍‌ശനവും പ്രായോഗികതയും എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അസീസ്‌ മഞ്ഞിയില്‍.

സി.ഐ.സി ദോഹ സോണ്‍ ഒരുക്കിയ പരിപാടിയില്‍ വിവിധ വീക്ഷണ ധാരയിലുള്ള  ഗൗരവമുള്ള ചിന്തകളുമായി പ്രഗത്ഭരായ സുരേഷ്‌ കരിയാട്‌,ഡേവീസ്‌ ഇടശ്ശേരി, അജീഷ്‌ വടക്കിന്‍ കരയില്‍, ശ്യാം മോഹന്‍,സലാഹുദ്ധീന്‍ ചെറാവള്ളി തുടങ്ങിയവര്‍  ചര്‍‌ച്ചയെ സ്ജീവമാക്കി.

മാനുഷീകത എന്നത്‌ മനുഷ്യ ഹൃദയങ്ങളിലുള്ള ദൈവത്തിന്റെ സാന്നിധ്യമാണ്‌.ദൈവം മനുഷ്യനെ നാമകരണം ചെയ്ത ദൈവത്തിന്റെ പ്രതിനിധി എന്ന ദൈവീക ഭാവത്തിന്റെ പ്രസരണമാണത്.

ആരാധനാലയങ്ങളും സാം‌സ്‌കാരിക കേന്ദ്രങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം കെട്ടിപ്പടുക്കുന്നുണ്ടെങ്കിലും സം‌സ്‌കൃത സമൂഹം ഉയര്‍‌ത്തപ്പെടുന്നില്ല.സകലതും യാന്ത്രികമാണ്‌.ആത്മീയാവിഷ്‌കാരങ്ങള്‍ പോലും ഭൗതിക ദര്‍‌ശന വിശകലനങ്ങളുടെ പുകപടലങ്ങളില്‍ വികൃതമായിരിക്കുന്നു.

പ്രകടനപരതയുടെ ആവേശ ഭൂമികയില്‍ ഈശ്വര നിരീശ്വര ദര്‍‌ശനങ്ങളുടെ വാഹകര്‍ അറിഞ്ഞും അറിയാതെയും ഒരേ ധാരയില്‍ തന്നെ കൂലം കുത്തി ഒഴുകുകയാണ്‌.ഇതിന്റെ പ്രതിഫലനമെന്നോണം മാനുഷികത തീര്‍‌ത്തും നഷ്‌ടപ്പെട്ട സമൂഹം മഹാ ദുരന്തം സൃഷ്‌ടിച്ച്‌ താണ്ഡവമാടുകയാണ്‌.

ബുദ്ധനും കൃഷ്‌ണനും മോശയും യേശുവും മുഹമ്മദും തുടങ്ങിയ പ്രബോധകന്മാരും പ്രവാചകന്മാരും ഗാന്ധിജിയും ഗുരുദേവനും മദര്‍ തെരേസയും പോലുള്ള പരിവ്രാചകന്മാരും പ്രസാരകരും പഠിപ്പിച്ചതും പ്രചരിപ്പിച്ചതും ഒരേ സ്‌നേഹാധ്യാപനങ്ങളുടെ സുവിശേഷങ്ങളായിരുന്നു. സുഖഭോഗ പ്രമത്തരായ ലോകം ഭൗതിക വാദ പ്രചാരണങ്ങളുടെ പ്രലോഭനങ്ങളില്‍ വശം‌വദരായതിന്റെ പരിണിതി അതി ഭീകരമത്രെ.

മതവും വിശ്വാസവും അം‌ഗീകരിക്കുന്നു എന്ന്‌ സമ്മതിക്കുന്നവരുടേയും മതവും വിശ്വാസവും നിരാകരിക്കുന്നതായി പ്രഘോഷിക്കുന്നവരുടേയും ഭീകരതയും മൃഗീയതയും അതി ഭ്രാന്തമായ വേഷത്തിലും ഭാവത്തിലും ഉറഞ്ഞ്‌ തുള്ളുകയാണ്‌.അധാര്‍‌മ്മികതയുടെ ഈ കൂത്തരങ്ങില്‍ നിന്നും മോചനം ലഭിക്കാന്‍ ഒരേ ഒരു മാര്‍‌ഗ്ഗമേ അവശേഷിക്കുന്നുള്ളൂ.മാനുഷികതയിലേയ്‌ക്കും ധാര്‍‌മ്മിക ദര്‍‌ശനത്തിലേയ്‌ക്കും ആത്മാര്‍‌ഥയോടെയുള്ള തിരിച്ച്‌ നടത്തം.കൂരാ കൂരിരുട്ടില്‍ അട്ടഹസിച്ചും അന്ധാളിച്ചും നില്‍‌ക്കാതെ ഒരു തിരി കൊളുത്താനുള്ള ശ്രമങ്ങളാണ്‌ അഭികാമ്യം.ചര്‍‌ച്ചാ സദസ്സ്‌ ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

അയല്‍ വീടുകളുമായി സന്തോഷ സന്താപങ്ങള്‍ പങ്കുവെച്ചിരുന്ന ഒരു സുവര്‍‌ണ്ണ കാലഘട്ടം,വീടുകള്‍ക്കിടയിലെ പുല്ലു മുളയ്‌ക്കാത്ത നടപ്പാതയിലൂടെ നിരന്തരം നടന്നു പോയിക്കൊണ്ടിരുന്ന ഹാര്‍‌ദ്ദവമായ അയല്‍‌പക്ക ബന്ധം,വിശേഷപ്പെട്ട എന്തെങ്കിലും പാകം ചെയ്‌താല്‍ അയല്‍‌ക്കാരന്റെ ഓഹരിയെക്കുറിച്ച്‌ മറക്കാന്‍ കഴിയാതിരുന്ന പച്ചപിടിച്ച മനുഷ്യരുടെ വസന്തകാലം.മക്കള്‍‌ക്ക്‌ മാത്രമായി കൊണ്ടുവരുന്ന മധുര പലഹാരങ്ങള്‍ തൊട്ട വീട്ടിലെ കുട്ടികള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം സജീവമായിരുന്ന കാലം. ഇതെല്ലാം പ്രവാചകന്മാരുടെ ശിക്ഷണങ്ങളുടെ ബാക്കി പത്രമായിരുന്നു.ഇത്തരം അമൂല്യങ്ങളായ ശൈലികളെ ജീവിതത്തിലേയ്‌ക്ക്‌ പകര്‍‌ത്താനുള്ള ബോധപൂര്‍‌വ്വമായ പരിശ്രമങ്ങള്‍ പുരോഗമിക്കട്ടെ.നഷ്‌ടപ്പെട്ടെന്നു കരുതുന്ന എല്ലാ പ്രതാപവും തിരിച്ചു വരും.ചര്‍‌ച്ചാ സദസ്സ്‌ സമാഹരിച്ച്‌ കൊണ്ട്‌ ഹബീബ്‌ റഹ്‌മാന്‍ കീഴിശ്ശേരി പറഞ്ഞു. 

ഫദ്‌വ സലീം പ്രാര്‍‌ഥനാ ഗീതം ആലപിച്ചു.തുടര്‍‌ന്ന്‌ രാജ്യത്ത്‌ ദൗര്‍‌ഭാഗ്യകരമായുണ്ടായ ഭീകരാക്രമണത്തില്‍ രക്ത സാക്ഷിത്വം വഹിച്ച ധീര ജവാന്മാരുടെ ദീപ്‌ത സ്‌മരണയില്‍ മൗന പ്രാര്‍‌ഥന നടത്തി.സി.ഐ.സി ദോഹ സോണ്‍ ആക്‌ടിങ് പ്രസിഡന്റ്‌ ബഷീര്‍ അഹമ്മദ്‌ സ്വാഗതം പറഞ്ഞു.ദോഹ സോണ്‍ ജനറല്‍ സെക്രട്ടറി വി.കെ നൗഫല്‍ പരിപാടികള്‍ നിയന്ത്രിച്ചു.പ്രവാസി ഗായകന്‍ ജിജോ ഗാനമാലപിച്ചു.

സൗഹൃദത്തിന്റെ നിത്യ ഹരിത ഹൃദയബന്ധങ്ങളെ താലോലിക്കുന്ന സഹോദരങ്ങള്‍ ഒരുമിച്ച്‌ ഭക്ഷണം കഴിച്ച്‌ പിരിഞ്ഞു.


0 comments:

Post a Comment

Note: Only a member of this blog may post a comment.